Subscribe Us

മൂടല്‍മഞ്ഞില്‍ കുടുങ്ങി വിമാനങ്ങള്‍ , പൈലറ്റിനെ തല്ലി യാത്രക്കാരൻ

 


ന്യൂഡല്‍ഹി: അതിശൈത്യത്തെ തുടര്‍ന്നുള്ള മൂടല്‍മഞ്ഞ് ഡല്‍ഹിയില്‍ വിമാന-ട്രെയിൻ ഗതാഗതം താറുമാറാക്കി. ഡല്‍ഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തില്‍ ഞായര്‍, തിങ്കള്‍ ദിവസങ്ങളിലായി നൂറുകണക്കിന് വിമാനങ്ങള്‍ റദ്ദാക്കുകയോ, വൈകുകയോ ചെയ്‌തു.

വിമാനം വൈകിയത് അറിയിക്കുന്നതിനിടെ ഡല്‍ഹി-ഗോവ ഇൻഡിഗോ വിമാന പൈലറ്റിനെ കയ്യേറ്റം ചെയ്‌ത യാത്രക്കാരനെ പൊലീസ് അറസ്റ്റു ചെയ്‌തു.

ഇന്നലെ മൂടല്‍മഞ്ഞ് കുറവായിരുന്നെങ്കിലും ഡല്‍ഹി വിമാനത്താവളത്തില്‍ 168 വിമാനങ്ങള്‍ വൈകി. 84 സര്‍വീസുകള്‍ റദ്ദാക്കി. ഡല്‍ഹി-കൊല്‍ക്കത്ത വിമാനം ഹൈദരാബാദിലേക്ക് തിരിച്ചുവിട്ടു.

മൂടല്‍മഞ്ഞിനെ നേരിടാൻ നാലാം റണ്‍വേ

മൂടല്‍മഞ്ഞില്‍ സര്‍വീസുകള്‍ അവതാളത്തിലായതോടെ ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തിലെ നിര്‍മ്മാണത്തിലിരിക്കുന്ന നാലാം റണ്‍വേ വേഗത്തില്‍ പൂര്‍ത്തിയാക്കി തുറന്നു കൊടുക്കാൻ കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ നിര്‍ദ്ദേശിച്ചു. പ്രതികൂല കാലാവസ്ഥയില്‍ സര്‍വീസ് നടത്താൻ കഴിയുന്ന സി.എ.ടി -3 സംവിധാനം പുതിയ റണ്‍വേയില്‍ ഒരുക്കുന്നുണ്ട്. പ്രതികൂല കാലാവസ്ഥ മൂലമുള്ള വിമാനം റദ്ദാക്കലും കാലതാമസവും യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്ന സാഹചര്യത്തില്‍ വിമാന കമ്ബനികള്‍ക്ക് മാര്‍ഗരേഖ തയ്യാറാക്കുമെന്നും മന്ത്രി അറിയിച്ചു.

യാത്രക്കാരൻ അക്രമാസക്തനായി

ഞായറാഴ്ച ഗോവയിലേക്കുള്ള ഇൻഡിഗോ വിമാനം 13മണിക്കൂറോളം വൈകിയത് വിശദീകരിക്കുന്നതിനിടെ കോ-ക്യാപ്റ്റൻ അനുപ് കുമാറിനെ കയ്യേറ്റം ചെയ്‌ത യാത്രക്കാരൻ സാഹില്‍ കഠാരിയയെ പൊലീസിന് കൈമാറി. ഇയാള്‍ക്ക് ഭാവിയില്‍ വിമാന യാത്ര നിഷേധിക്കുന്ന 'നോ ഫ്ളൈ' പട്ടികയില്‍പ്പെടുത്തും. യാത്രക്കാരൻ പൈലറ്റിനെ തല്ലുന്ന ദൃശ്യം സമൂഹ മാദ്ധ്യമങ്ങളില്‍ വൈറലായിരുന്നു.

ഞായറാഴ്ച ഡല്‍ഹിയില്‍ 110 വിമാനങ്ങള്‍ വൈകുകയും 79 വിമാനങ്ങള്‍ റദ്ദാക്കുകയും ചെയ്തിരുന്നു.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad